ഹൃദയത്തെ കുറിച്ചു രണ്ടു കവിതകള്‍



1.
ഹൃദയത്തിലെ വീര്‍പ്പുമുട്ടെല്ലാം
ഒരു കൈതോക്കില്‍ നിറച്ച്,
നെറ്റിയുടെ ഇടതുഭാഗത്ത് ചേര്‍ത്തുവച്ച്,
ആയിരം ചിലന്തിക്കുട്ടികള്‍
വലനെയ്യുന്ന വലിയ ചിലന്തിമുട്ടയിലേക്ക്
നിറയൊഴിക്കണം.
കയറി നില്‍ക്കുന്ന
കസേര തട്ടിമറിച്ചിടുമ്പോള്‍,
കഴുത്തിലെ കുരുക്ക്
ഊര്‍ന്നു പോകാതിരിക്കാനാണോ
താടിയെല്ലുകള്‍ സൃഷ്ടിക്കപ്പെട്ടതെന്ന്
പരീക്ഷിക്കണം.
കൈകളില്‍ വരാലിനെപോലെ
വഴുതിപ്പിടഞ്ഞ് വിറച്ചു തുപ്പുന്ന
വെള്ളയെക്കാള്‍ ദൂരത്തില്‍,
കൈത്തണ്ടകളില്‍ തടിച്ച
നീണ്ട ഞരമ്പ്‌
നീളത്തില്‍ മുറിച്ചാല്‍
ചോപ്പ് തെറിക്കുമോയെന്നും
നോക്കണം. 

2.
പ്രിയപ്പെട്ട മരമേ,

വേരുകളുണ്ടായിരുന്നെങ്കില്‍,
ആകാശത്തിന്‍റെ കയങ്ങളില്‍
മുങ്ങിപ്പോകുന്നവനെപ്പോലെ,
മണ്ണിലും കല്ലിലും കൊരുത്തു
വലിച്ചു പിടിക്കാമായിരുന്നു. 
മഴയില്‍ നനയുകയും
വെയിലത്തുണങ്ങുകയുമാകാമായിരുന്നു
ഇലകളില്‍ മണ്ണിനു കത്തെഴുതുകയും
കാറ്റുകളെക്കുറിച്ച് 
തമാശപറയുകയുമാകാമായിരുന്നു.

ചിറകുകളുണ്ടായിരുന്നെങ്കില്‍
ആകാശങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും 
ഒരു നീല മീനിനെപ്പോലെ പറന്നുപോകാമായിരുന്നു
ശിശിരത്തില്‍ ഓരോ പൂമൊട്ടുകളിലും
മിന്നാമിന്നികളെ വിരിയിച്ചെടുക്കാമായിരുന്നു.
മുഴുവന്‍റെ പാതിയായൊരു 
മരത്തെ മണത്തുകൊണ്ട്,
മേഘങ്ങളില്‍  ചിറകുപൂട്ടി,
കൊക്കുരുമ്മി പാര്‍ക്കാമായിരുന്നു.

-എന്ന്‍ സ്വന്തം,
വേരുകളും ചിറകുകളും ഇല്ലാത്ത ഒരു മരം.

അന്ധത

അന്ധതയുമൊരിന്ദ്രിയം,
ഇരുളിന്‍റെ മതിലു കാണാത്ത കണ്ണ്.
ചോരയില്‍, ചെമ്പരത്തിയില്‍,
തീരാത്ത ചോപ്പ്.
തൂവലില്‍, പാറലില്‍,
തോരാത്ത പാട്ട്.
കനവിന്റെ കനലില്‍ പുഴുങ്ങിയിട്ടൊരു
കടലാസിന്‍റെ വെയിലില്‍ ചിക്കിയിട്ടത്-
കൊത്തിപ്പറക്കുന്ന പക്ഷി.
മഴകളില്‍, മരങ്ങളില്‍,
കണ്ണുകളില്‍, കരിങ്കല്ലുകളിലക്ഷരങ്ങള്‍
വിതറിയിട്ടാ വിരല്‍ത്തുമ്പുകളില്‍,
ചിറകു പൂട്ടുന്ന കവിത.
കാണാത്ത കണ്ണിന്നു കാണുവാന്‍
കണ്ണിന്നു കാണാത്ത കാഴ്ചകള്‍.

രണ്ട് (കമ്പി)കവിതകള്‍

1. ഈഡിപ്പസ് റെക്സ്‌
വന്നിടത്തേക്ക് തിരിച്ചു പോകാന്‍,
അവനാദ്യം, തിരിച്ചു വച്ചത്,
സ്വന്തം ലിംഗമായിരുന്നു.













2. വില്പന
ചായപ്പീടികക്കാരി ജാനുവും,
വെടി, കുന്നുമ്മല്‍ ശാന്തയും
തമ്മിലെന്താണ് വ്യത്യാസം?
ഒരുത്തി വച്ചുവിളംബുന്നത്,
പോത്തിറച്ചിയെങ്കില്‍,
മറ്റവള്‍ മുളകിട്ട് വയ്ക്കുന്നത്
സ്വന്തമിറച്ചി.

അര്‍ത്ഥവ്യത്യാസം

സംവാദം:
എനിക്ക് എന്റെ ശരി
നിങ്ങള്ക്ക് നിങ്ങളുടെ ശരി,
പക്ഷെ, വരൂ,
നമുക്ക് പരസ്പരം പറയാം,
പറഞ്ഞ്, പറഞ്ഞ്,
സ്വന്തം ശരികളെ, കൂടുതല്‍ ശരിയാക്കാം.
വിവാദം:
എനിക്ക് എന്റെ ചൊറി,
നിങ്ങള്ക്ക് നിങ്ങളുടെ ചൊറി,
പക്ഷെ വരൂ,
നമുക്ക് പരസ്പരം ചൊറിയാം,
ചൊറിഞ്ഞു രസിച്ച്
സ്വന്തം ചൊറികളെ മാന്തി പുണ്ണാക്കാം.

ഒരു ജാതി കുപ്പായം



ഉടുത്തുടുത്ത്, പൊടിഞ്ഞ്,
പഴകി, പൊഴിഞ്ഞുപോകു-
മെന്നോര്‍ത്തു ചിലര്‍,
ഇഷ്ടമില്ലാക്കുപ്പായം
പിന്നെയും പിന്നെയും
പറഞ്ഞുടുക്കുന്നു.

വിയര്‍പ്പടിഞ്ഞടിഞ്ഞ് നനഞ്ഞ്,
തയഞ്ഞു തുരുമ്പിച്ചുപൊട്ടു-
മെന്നോര്‍ത്തു ചിലര്‍,
ചങ്ങലകളും കയ്യാമങ്ങളും
പിന്നെയും പിന്നേയും
തലക്കുമേലും ഉയര്‍ത്തിപിടിക്കുന്നു.

അവര്‍ക്കറിയില്ലേ,
കുപ്പായങ്ങളും ചങ്ങലകളു-
മിന്നുമിന്നലെയുമല്ല,വര്‍-
ക്കൊപ്പവുമല്ല, ഉണ്ടായതെന്ന്?
അവര്‍ക്കും മുന്‍പേ,
ആദിയിലുണ്ടായവയാണീ
കുപ്പായങ്ങളും ചങ്ങലകളുമെന്ന്?

അവര്‍ക്കറിയില്ലേ,
തലമുറകളായിരം വിയര്‍ത്തിട്ടും,
തുരുമ്പിക്കാത്തവയാണീ
ചങ്ങലകളെന്ന്?
തലമുറകളായിരം അലക്കിയിട്ടും,
കീറിപോകാത്തവയാണീ
കുപ്പയങ്ങളെന്ന്?

അവര്‍ക്കറിയില്ലേ,
കുപ്പായമഴിക്കുവോളമേ
വെളുത്ത കുപ്പായക്കാരനും
കറുത്ത കുപ്പായക്കാരനുമുള്ളൂവെന്ന്?
കുപ്പായത്തിനടിയിലും, കുപ്പായമഴിച്ചാലും,
ഉണ്ടവയറും പൊള്ളവയറുമുണ്ടെന്ന്?



വാല്‍കഷണം 1:
ഈ കവിതയ്ക്ക് പ്രേരകമായ ലേഖനവും പ്രതികരണവും ഇവിടെ.

വാല്‍കഷണം 2:
ജാതി സ്പിരിറ്റ് വര്‍ക്ക്‌ഔട്ട്‌ ചെയ്യാനായി സത്യക്രിസ്ത്യാനിയായ മനോജിനെ പിടിച്ചു എംപിയാക്കിയ പാര്‍ട്ടിയോട് വേറെന്തു പറയാന്‍?
"താന്താന്‍ നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍
താന്താന്‍ അനുഭവിചീടുകെന്നെ വരൂ."

Butterfly Dream (ശലഭ സ്വപ്നം)


ചൈനീസ്‌ തത്വ ചിന്തകനായിരുന്ന ഷ്വാങ്ങ്സുവിനെ കുറിച്ചു ഒരു കഥയുണ്ട്‌. ഒരിക്കല്‍ അദ്ദേഹം, താനൊരു പൂമ്പാറ്റയാണെന്ന് സ്വപ്നം കണ്ടു. പക്ഷെ ആ പൂമ്പാറ്റക്ക് താന്‍ ഷ്വാങ്ങ്സു ആണെന്നറിയില്ലായിരുന്നു. പെട്ടന്ന് ഞെട്ടിയുണര്‍ന്ന ഷ്വാന്ഗ്സുവിനു സംശയമായി, ഷ്വാങ്ങ്സുവെന്ന താന്‍ പൂമ്പാറ്റയാണെന്ന് സ്വപ്നം കാണുകയായിരുന്നോ, അതോ യഥാര്‍ത്ഥത്തില്‍ പൂമ്പാറ്റയായ താന്‍ ഇപ്പോള്‍ ഷ്വാങ്ങ്സു ആണെന് സ്വപ്നം കണ്ടുകൊണ്ടിരിക്കുകയാണോ?.

ക്രിസ്റ്റഫര്‍ സ്കോട്ട് സംവിധാനം ചെയ്ത Butterfly Dream (ശലഭ സ്വപ്നം) എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത് ഈ അസ്തിത്വ പ്രതിസന്ധിയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ഈ ശാസ്ത്രകല്‍പ്പിത ചിത്രം identity collapse എന്ന നൂതന ആശയം കൂടി പങ്കുവയ്ക്കുന്നുണ്ട്. സാം ഗ്രാഷ്യോയുടെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ട ഈ ലോ ബജറ്റ്‌ ചിത്രത്തിന്‍റെ പ്രത്യേകത അതിന്റെ തത്ത്വചിന്താപരമായ തലമാണ്. ഫ്രഞ്ച് തത്വചിന്തകനായ റെനെ ദെ കാര്‍ത്തെയുടെ brain in a vat എന്ന ചിന്താ പരീക്ഷണവുമായി കഥയ്ക്ക് ബന്ധമുണ്ട്. എന്നാല്‍, തിരക്കഥ തയാറാക്കുന്നതിനിടക്ക് നടത്തിയ ചില പഠനങ്ങള്‍ക്കിടക്കു മാത്രമാണ് ദേ കാര്ത്തെയുടെ സിദ്ധാന്തത്തെകുറിച്ചു അറിഞ്ഞതെന്ന് സാം ഗ്രാഷ്യോ പറയുന്നു.

brain -computer interface (BCI), മൊബൈല്‍ ടെക്നോളജി തുടങ്ങിയവ സമന്വയിപ്പിക്കുന്ന ഒരു സാങ്കല്‍പ്പിക കണ്ടുപിടുത്തവും അത് മനുഷ്യന്റെ അസ്തിത്വ പ്രതിസന്ധികളെ വല്ലാത്ത ഒരു അസ്തിത്വ തകര്‍ച്ചയിലേക്ക് എത്തിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. മസ്തിഷ്കത്തെ ബാഹ്യ യന്ത്രങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെയാണ് പൊതു
 വില്‍ BCI എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ദ്രിയങ്ങളില്‍ നിന്നും വരുന്ന വിവിധതരം നാഡീതരംഗങ്ങള്‍ മസ്തിഷ്കത്തില്‍ എത്തുന്നത് തലമാസ്‌ എന്ന ഭാഗത്ത് കൂടിയാണ്, അതുപോലെ തിരിച്ചു ശരീരത്തിനുള്ള സന്ദേശങ്ങള്‍ കടന്നു പോകുന്നതും തലാമസിലൂടെ തന്നെ. ഈ നാഡീസന്ദേശങ്ങളെ ഇലെക്ട്രോനിക്‌ സിഗ്നലുകളായി ഡികോഡ് ചെയ്ത്, മൊബൈല്‍ തരംഗങ്ങളായി പുറത്തേക്ക് അയക്കുന്ന ഒരു ഉപകരണം രഹസ്യമായി കണ്ടു പിടിക്കപ്പെടുന്നു. നാനോ ടെക്നോളജിയുടെയും, ന്യൂറോ ഫിസിക്സിന്റെയും സങ്കര ഉല്പന്നമായ, bridge എന്നറിയപ്പെടുന്ന ഈ ഉപകരണം അനായാസമായി തലയോട്ടിക്കടിയില്‍ ഘടിപ്പിക്കാവുന്ന ഒന്നായിരുന്നു. മനുഷ്യന്റെ വികാര വിചാരങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലമായ തലാമസ് തന്നെയാണ് അവന്റെ അസ്തിത്വത്തിന്റെയും ഭൌതികമായ അ ടിസ്ഥാനം. സമയവും സ്ഥലവും സംസ്കാരവും എല്ലാം ഈ പാലത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ അത്യന്താധുനികമായ ഒരു ഉപകരണം സ്ഥാപിക്കുക വഴി മനുഷ്യന്റെ അന്നു വരെയുള്ള ചരിത്രത്തെ മൊത്തം നിസ്സാരവത്കരിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇതാണ് സിനിമയുടെ പശ്ചാത്തലം.

മലയാളം ടൈപ്പ് ചെയ്യാന്‍ പുതിയ വഴി.


ബ്ലോഗില്‍ മലയാളം എഴുതാനിതാ ഒരു എളുപ്പ വഴി. ബ്ലോഗ്സ്പോട്ടില്‍ തന്നെ ലഭ്യമായ ഓണ്‍ലൈന്‍ transliteration ഇതിന്റെ ഏഴയലത്തു വരില്ല. ഭൂലോഗ പൌരന്മാര്‍ എല്ലാവരുടെയും അന്നദാതാവും ഉടയതമ്പുരാനുമായ ഗൂഗിള്‍ തന്നെയാണ് പുതിയ സൌകര്യവും ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ IME എന്ന ഈ പുതിയ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം :
http://www.google.com/ime/transliteration/ ഇത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ വേര്‍ഡ്‌ പാഡിലും , എം എസ് വേര്‍ഡിലുമൊക്കെ എളുപ്പത്തില്‍ മലയാളം ടൈപ്പ്‌ ചെയ്യാം. ബ്ലോഗ്സ്പോട്ട് transliteration നേക്കാള്‍ എത്രയോ എളുപ്പത്തിലും ,ഫലപ്രദമായും ...